തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ചയില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. രേഖകള്‍ പ്രകാരം പെൺകുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിയെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും ഡിജിപി അറിയിച്ചു. നാളെ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷന് മുന്നില്‍ ഡിജിപി നേരിട്ട് ഹാജരാകും.
പെണ്‍കുട്ടിയെ കാണാതായിട്ടില്ല. പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണ്. പെൺകുട്ടി കേരളത്തിൽ തന്നെ ഉണ്ട്. നിരീക്ഷണം തുടരുകയാണെന്നും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.
മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവർഗ കമീഷൻ്റെ റിപ്പോർട്ട്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി ഒന്നിനാണ് പെൺകുട്ടി ജനിച്ചത്. ഈ വർഷം ആധാറും പാനുമെടുത്തത് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും കണ്ടെത്തിയിരുന്നു.
പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. വിവാഹത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് രേഖകളുടെ വെരിഫിക്കേഷൻ നടത്തിയിരുന്നു. റദ്ദാക്കിയത് വിവാഹം നടന്ന ശേഷം മാത്രമാണെന്നും നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയാണെന്നും കണ്ടെത്തിയിരുന്നു.