

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിൻ്റെ വിഹിതം 66 ശതമാനമായി ഉയർത്തി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമാണ് വിഹിതത്തിലെ വർധന.
ഗ്യാസ് വിതരണത്തിന് കേരളത്തിൽ തൊഴിൽ മേഖലയെ മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ വിഭാഗത്തിൽ ആശുപത്രികൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, ഐടി പാർക്ക്, വ്യവസായ കാന്റീനുകൾ, ഹോസ്റ്റലുകൾ, സുഭിക്ഷ ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതി മന്ദിരങ്ങൾ എന്നിവക്ക് 100% വിഹിതം അനുവദിക്കും.
രണ്ടാമത്തെ വിഭാഗമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യപ്പെടുന്നതിന്റെ 62 ശതമാനം മാത്രമായിരിക്കും അനുവദിക്കുക. മൂന്നാമത്തെ വിഭാഗമായ സ്റ്റീൽ, ഓട്ടോമൊബൈൽ, കെമിക്കൽ, പ്ലാസ്റ്റിക് വ്യവസായങ്ങൾക്കും 62% മാത്രമേ ലഭിക്കൂ.
തുടക്കത്തിൽ പാചക വാതക വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് അമ്പത് ശതമാനം വിഹിതം എന്ന നിബന്ധനയായിരുന്നു കേന്ദ്രം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് അത് എഴുപത് ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രം 4 ശതമാനം ഇളവാണ് നൽകിയിരിക്കുന്നത്.