തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ അതിവേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാനത്ത് എൻആർഐ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ലോകമൊട്ടാകെ ഏകദേശം മൂന്നര ദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണമായ നിയമ - സാമ്പത്തിക - സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ എന്നിവയും ഇവർ നേരിടുന്നുണ്ട്. അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍ എന്നിവയും ഇവര്‍ നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക കേരള സഭാ സെക്രട്ടേറിയറ്റ് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചത്.
പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ഐ സെല്‍ എസ്പിക്കായിരിക്കും സ്റ്റേഷൻ ചുമതല. ഇൻസ്പെക്ടർ - 1, സബ് ഇൻസ്പെക്ടർ - 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ - 6, സീനിയർ സിവിൽ പോലീസ് ഓഫീസർ - 5, സിവിൽ പൊലീസ് ഓഫീസർ - 7 എന്നിങ്ങനെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും.