തൃശൂർ: ഓണം ഹിന്ദുക്കളുടെ ആഘോഷമാണ്, അതില്‍ പങ്കുകൊള്ളരുതെന്ന അധ്യാപികമാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും വാവാദത്തിലായി കുന്നംകുളത്തെ സ്കൂൾ. കടവല്ലൂർ സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളാണ് അയ്യങ്കാളി ദിനത്തിൽ ഓണാഘോഷം നടത്തിയതിൻ്റെ പേരിൽ വിവാദത്തിലായത്.
പൊതു അവധി പ്രഖ്യാപിച്ച നവോത്ഥാന നായകൻ്റെ ഓർമ ദിനത്തിൽ പരിപാടി സംഘടിപ്പിച്ച സ്കൂൾ മാനേജ്മെൻ്റിനെതിരെ പരാതി നൽകുമെന്നും എഐവൈഎഫ് അറിയിച്ചു. ഓണാഘോഷം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പരിപാടികൾ നടക്കുന്നത്. കൂടാതെ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
വർഗീയ പരാമർശത്തിന് പിന്നാലെ അയ്യങ്കാളി ദിനത്തിൽ പരിപാടി നടത്തുന്നതിന് എതിരെ എഐവൈഎഫ് സ്കൂളിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് മതേതര ഓണസന്ദേശം നൽകിയും മധുരം വിതരണം ചെയ്തു മായിരുന്നു പ്രതിഷേധ പരിപാടി നടത്തിയത്.
ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആണെന്നും അതില്‍ ഇസ്ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നായിരുന്നു വിവാദമായ ആദ്യത്തെ പ്രസ്താവന. രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിലാണ് വിവാദ പരാമർശം നടത്തിയത്.
ടീച്ചർമാർ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചത് എന്നും സ്കൂളിൻ്റെ നിലപാടല്ല എന്നുമാണ് പ്രിൻസിപ്പൽ നൽകിയ വിശദീകരണം. പിന്നാലെ ഓണഘോഷം നടത്തുമെന്ന് പറഞ്ഞുകൊണ്ട് മാനേജ്മെൻ്റ് ഉത്തരവിറക്കുകയും ചെയ്തു. അത് അവധി ദിനത്തിൽ നടത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.