തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലെ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർ 16.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തൽ. വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങിയത്. 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിലായിരുന്നു വിജിലൻസിൻ്റെ പരിശോധന.
ഗൂഗിൾ പേ വഴിയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതെന്ന് കണ്ടെത്തി. പണം നൽകുമ്പോൾ ടെണ്ടർ നൽകാതെ ക്വട്ടേഷനായി മാറ്റി നൽകുന്നതിന് വേണ്ടിയാണ് പ്രധാനമായും കൈക്കൂലി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുമെന്ന് വിജിലൻസ് അറിയിച്ചു. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തെ കരാർ നടപടിക്രമങ്ങളാണ് വിജിലൻസ് പരിശോധിച്ചത്. ഇന്നലെ രാവിലെ 10.30 മുതലായിരുന്നു വിവിധ സെക്ഷൻ ഓഫീസുകളിൽ പരിശോധന നടത്തിയത്.
(അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലോ, 8592900900 എന്ന നമ്പറിലോ, 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.)