തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.
അതേസമയം, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് മലയോര യാത്രയ്ക്ക് നിരോധനം. മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് എന്ന് അധികൃതർ അറിയിച്ചു.