കൊച്ചി: ലാപ്ടോപ്പ് ഓർഡർ നൽകിയ യുവതിക്ക് ലഭിച്ചത് വിലകുറഞ്ഞ ടീഷർട്ടെന്ന് പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് ഉപഭോക്താവിന് 49000 നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
ഇ- കൊമേഴ്‌സ് സ്ഥാപനമായ പേ ടിഎം മാളാണ് നഷ്ടപരിഹാര തുക നൽകേണ്ടതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. എറണാകുളം പെരുമ്പാവൂർ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയൻ്റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
2021 ജൂൺ മാസത്തിലാണ് പരാതിക്കാരൻ ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാൻ ഓർഡർ നൽകിയത്. എന്നാൽ ലാപ്ടോപ്പിന് പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷർട്ട് ആണ് കിട്ടിയത്. ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർക്കക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചെങ്കിലും തിരിച്ചെടുക്കാൻ അവർ തയ്യാറായില്ല.
ഇ - കൊമോഴ്സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾ 48 മണിക്കൂറിനകം അക്‌നോളജ്മെൻ്റ് അറിയിപ്പ് നൽകേണ്ടതും, ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടവും എതിർകക്ഷികൾ ലംഘിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തി.
2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ കൊമേഴ്‌സ് ചട്ടപ്രകാരം, വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിർകക്ഷികൾക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
തെറ്റായതും വില കുറഞ്ഞതുമായ ഉൽപ്പന്നം നൽകിയെന്ന പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് എതിർകക്ഷി സ്ഥാപനം വരുത്തിയത് എന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി.
ലാപ്ടോപ്പിൻ്റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപ തിരിച്ചു നൽകണമെന്നും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവ് നൽകി.