എറണാകുളം: ഭൂട്ടാൻ വാഹനകള്ളകടത്തിൽ നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം. 15,000ത്തിലധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് ഇതുവരെ കടത്തിയതെന്ന് കണ്ടെത്തൽ. കോടികളുടെ നികുതി വെട്ടിപ്പാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതിൽ കേരളത്തിലേക്ക് 50ലധികം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നും കണ്ടെത്തൽ.
ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായാണ് ഭൂട്ടാനിൽ നിന്നെത്തിയ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ ഉള്ളവർ മൂന്നാറിൽ യോഗം ചേർന്നത്. ഈ യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 15,000ത്തിലധികം വാഹനങ്ങൾ രാജ്യത്തേക്ക് കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. അതിൽ കാറുകളും സൂപ്പർ ബൈക്കുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടുമെന്നതാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അസമിൽ മാത്രം 450ഓളം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് 50ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയതായും കണ്ടെത്തി.
മൂന്നാറിൽ യോഗം പുരോഗമിക്കുകയാണ്. നാല് ദിവസമാണ് ഭൂട്ടാനിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുക. രാജ്യത്തേക്കുള്ള വാഹന കള്ളക്കടത്ത് തടയുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഇതുവരെ കടത്തിയിട്ടുള്ള വാഹനങ്ങളെ സംബന്ധിച്ചും ഉടമകളെ സംബന്ധിച്ചും ഏതൊക്കെ രീതിയിൽ നടപടികളെടുക്കണമെന്നും യോഗത്തിൽ കൂടിയാലോചന നടക്കും.