കൊച്ചി: ഫേസ്ബുക്കിലൂടെ അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഐഷ പോറ്റി. തന്നെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആക്കാമെന്ന് ആരും പറഞ്ഞിട്ടില്ല. ബാലഗോപാൽ വീട്ടിൽ വന്നത് പാർട്ടിക്കാരിയല്ല എന്ന് പറയരുത് എന്ന് ആവശ്യപ്പെടാനാണെന്നും ഐഷ പോറ്റി പറഞ്ഞു. അഖിൽ മാരാർ ജാതീയമായി അപമാനിച്ചു. പോറ്റി എന്നടക്കം ഉപയോഗിച്ച് തനിക്കെതിരെ മോശം പരാമർശം നടത്തി. പക്വത ഇല്ലാത്ത ആരോപണങ്ങളാണ് അഖിൽ നടത്തിയതെന്നും ഐഷ പോറ്റി പറഞ്ഞു.
അഖിൽ മാരാറിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ദേവസ്വം ബോർഡ് പ്രസിഡണ്ട് ആക്കാമെന്ന് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കണ്ടിരുന്നു, അദ്ദേഹം സർക്കാരിന് ഇപ്പോൾ സങ്കീർണ സമയമെന്ന് പറഞ്ഞു. തനിക്കെതിരെ ഉണ്ടായ ജാതീ അധിക്ഷേപത്തിന് പാർട്ടിയുമായി ആലോചിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും. അഖിൽ മാരാർ കൊച്ചു പയ്യൻ. കേട്ടറിവേ ഉള്ളു. സിപിഐഎം പറഞ്ഞു നൽകുന്നതാണ് എഴുതി വിടുന്നതെന്നും ഐഷ പോറ്റി ആരോപിച്ചു.
15 വർഷം ജില്ലാ പഞ്ചായത്ത് മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും 15 വർഷം എംഎൽഎ സ്ഥാനവും വഹിച്ച അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണെന്നായിരുന്നു അഖിൽ മാരാരിൻ്റെ വിമർശനം. എംഎൽഎ സ്ഥാനം നഷ്ടപ്പെട്ട പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് റിട്ടയർ മെന്റ് വേണമെന്ന് പറഞ്ഞ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ ആണെന്നും അഖിൽ പറഞ്ഞു.
അപകടം മനസിലാക്കിയ ബാലഗോപാൽ അയിഷ പോറ്റിയെ പിണറായി വിജയന് മുന്നിൽ എത്തിച്ചു. അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാം എന്ന് പിണറായി ഉറപ്പ് നൽകി. എന്നാൽ ഉണ്ണി കൃഷ്ണൻ പോറ്റി അകത്തായതും പാർട്ടി പ്രതി സന്ധിയിൽ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ് ശബരിമലയിൽ നടത്തുന്നതിൽ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു. ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോൺഗ്രസിൽ എത്തിയെന്നും അഖിൽ പറഞ്ഞിരുന്നു.