കോഴിക്കോട്: വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ഗുരുതര ചികിത്സാ പിഴവ് ആരോപണത്തിൽ പ്രതികരിച്ച് ഹർഷിന. ജീവൻ രക്ഷിക്കാൻ പോകുന്നിടത്ത് തന്നെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ് ഉള്ളത്. വണ്ടാനത്തേത് ഗുരുതര അനാസ്ഥയാണ്. വയറ്റിനുള്ളിൽ കത്രിക ഉണ്ട് എന്ന് അറിയുമ്പോൾ ഉള്ള പ്രയാസം അനുഭവിച്ച ആളാണ് താൻ എന്നും അവർ പറഞ്ഞു.
ഒരു ജീവൻ പോലും ഈ വേദന അനുഭവിക്കരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ശക്തമായ സമരത്തിനിറങ്ങിയത്. എന്നിട്ട് തനിക്കും ഇതുവരെ നീതി ലഭിച്ചില്ല. ആരോഗ്യ മന്ത്രി സഹായം നൽകുമെന്ന് പറഞ്ഞതല്ലാതെ അതിനപ്പുറം ഒന്നും സംഭവിച്ചില്ല. എല്ലാ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടുകൂടി തനിക്ക് നീതി ലഭിച്ചില്ലെന്നും ഹർഷിന വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ചികിത്സ പിഴവുകൾ തുടർക്കഥയാകില്ലായിരുന്നു എന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹര്‍ഷിന മുന്‍പും പല ഘട്ടങ്ങളിലായി സമരം നടത്തിയിരുന്നു. 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന പ്രതിഷേധസമരം വരെ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നാണ് വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചെന്നപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായത്. ഉഷയുടെ ആരോഗ്യം നിലവിൽ തൃപ്തികരമാണ് എന്ന് അമൃതാ ആശുപത്രി അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ദാക്ഷണ്യം ഇല്ലാത്ത നടപടി എടുക്കുമെന്നും സർവീസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുമെന്നും അറിയിച്ച മന്ത്രി ഉഷയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തു.