വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പി.സി. വിഷ്ണുനാഥ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ സീറ്റ് തന്നെ വേണമെന്നും, മത്സരിക്കുന്നുണ്ടെങ്കിൽ കുണ്ടറയിൽ നിന്ന് മാത്രമായിരിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു വിഷ്ണുനാഥിൻ്റെ പ്രതികരണം.
ലക്ഷ്യ 2026 സംഘടനാപരമായി യുഡിഎഫിന് ആത്മവിശ്വാസം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തെ വിശദമായി വിശകലനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും എസ്ഐആറും ചർച്ചയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് പാർട്ടി കടന്നു എന്നും വിഷ്ണുനാഥ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നു. നിലമ്പൂരിൽ പി.വി. അൻവർ മത്സരിച്ചിട്ടും യുഡിഎഫിന് വിജയിക്കാനായി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സമ്പൂർണ സമഗ്രാധിപത്യം നേടാൻ സാധിച്ചുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
ജനങ്ങളുടെ പിന്തുണയും യുഡിഎഫിനൊപ്പമുണ്ട്. ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മണ്ഡല പുനർനിർണയം സിപിഐഎമ്മിന് അനുകൂലമായിരുന്നു. എന്നിട്ടും ഭൂരിഭാഗം പഞ്ചായത്തുകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. സംഘടനയെ ശക്തിപ്പെടുത്തിയും ജനകീയ സമരങ്ങൾ നടത്തിയും മുന്നോട്ട് പോകുമെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
വി.ഡി. സതീശനെതിരായ സിബിഐ അന്വേഷണം ജനശ്രദ്ധ മാറ്റാനുള്ള ഗൂഢപദ്ധതിയാണ്. അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ ആരോപണമാണ് ഇത്. സിബിഐ അന്വേഷണത്തിനുള്ള ശുപാർശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സിലാക്കിയില്ലെങ്കിൽ വലിയ തോൽവി നേരിടേണ്ടി വരുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ കടക്ക് പുറത്ത് എന്നതാണ് പ്രചാരണത്തിന് കോൺഗ്രസ് മുന്നോട്ട്‌വയ്ക്കുന്ന പ്രധാന മുദ്രാവാക്യം. സമൃദ്ധ കേരളം എന്ന പേരിൽ യുഡിഎഫ് വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.