മുഖ്യമന്ത്രിക്കും, പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമർശന വാർത്തകൾ തള്ളാതെ സിപിഐഎം നേതാവ് പി. ജയരാജൻ. വിമർശനവും, സ്വയം വിമർശനവും പാർട്ടിയിൽ ഉള്ളതാണെന്ന് പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. എം.വി. ഗോവിന്ദനെതിരായ വിമർശനത്തിലാണ് ജയരാജൻ്റെ പ്രതികരണം.
മറ്റു പാർട്ടികൾക്ക് ഇല്ലാത്ത സവിശേഷതയാണ് സിപിഐഎമ്മിൽ. താൻ ചില വിമർശനങ്ങൾ ഉന്നയിച്ചു എന്ന വാർത്തകൾ മാധ്യമങ്ങളിൽ കണ്ടു. ഇത്തരത്തിലുള്ള വാർത്തകൾ പാർട്ടിയെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നൽകുന്നത്. ആ വിശ്വാസത്തെ ഇടിച്ചു തകർക്കുകയാണ് ലക്ഷ്യം എന്ന് പി. ജയരാജൻ പ്രതികരിച്ചു. തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് താൻ ഉൾപ്പെടെയുള്ള സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും പി. ജയരാജൻ അറിയിച്ചു.
ജൂൺ 26,27 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ച എന്ന രൂപത്തിൽ ചില മാധ്യമങ്ങളിൽ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണുകയുണ്ടായി. പാർടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമർശിച്ചു എന്നാണ് ഈ വാർത്തകളിൽ പറയുന്നത്. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാർത്തകൾ, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോൺഗ്രസ്സിനെയും ആർ.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിർത്തുകൊണ്ട് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്. സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നൽകികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളിൽ ഉയർന്നുവരുന്ന ജീർണ്ണതകൾക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാർടി സെക്രട്ടറി സ:എം.വി. ഗോവിന്ദൻ മാസ്റ്ററും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളത്. അതിനാലാണ് പാർടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാർത്താ നിർമ്മിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ ഞാൻ ഉൾപ്പെടെയുള്ളവർ പാർടി സംസ്ഥാന കമ്മിറ്റിയിൽ ഐകകണ്ഠേന തീരുമാനിച്ചത്.