

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് പി.കെ. ശശി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇന്നലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. കോൺഗ്രസിലേക്ക് പോകില്ലെന്നും, അത് കൽപ്പിത കഥയാണ് എന്നും ശശി പറഞ്ഞു. താൻ പാർട്ടി അംഗത്വം രാജിവച്ചിട്ടില്ല. പാർട്ടിയിൽ തുടരുമെന്നും സിഐടിയുവിൻ്റെ ചുമതല നിർവഹിക്കുമെന്നും ശശി ന്യൂസ് മലയാളത്തോട് പറഞ്ഞു.
യുഡിഎഫിൻ്റെ പുതുയുഗ യാത്രയിൽ താൻ പങ്കെടുക്കുമെന്ന തരത്തിൽ വാർത്ത വന്നില്ലേ, എന്നിട്ട് എന്തായി ഞാൻ പങ്കെടുത്തില്ലല്ലോ എന്ന് ശശി ചോദ്യമുന്നിയിച്ചു. അപ്പോൾ ഇനി ഒരിക്കലും പോകില്ലെ എന്ന ചോദ്യത്തിന് അൽപ്പ നേരം നിശബ്ദത പാലിച്ച് യുഡിഎഫിലേക്ക് പോകുമെന്ന് താൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
2018ലാണ് ഡിവൈഎഫ്ഐ വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ പാർട്ടി ഫണ്ട് രൂപീകരണവും, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ക്രമക്കേടും ചൂണ്ടിക്കാട്ടി, ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയായിരുന്നു. എന്നാൽ ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ശശി പങ്കെടുത്തില്ല.
ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഒടുവിലാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി രാജി.