കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ വിധിക്കെതിരെ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. കൂട്ടബലാത്സംഗ കേസിൽ പോലും പരമാവധി ശിക്ഷ നൽകാത്ത സാഹചര്യമെന്ന് വിമർശനം. അടുത്തകാലത്തെ കോടതി വിധിയിൽ ഇങ്ങനെ ഉണ്ടായത് ആശങ്കാജനകമെന്നും അതീവഗൗരവകരമായ അവസ്ഥയാണിതെന്നും പി. സതീദേവി പറഞ്ഞു.
അതീവഗൗരവകരമായ അവസ്ഥയാണിത്. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാകണം. അതിനായി സമൂഹവും ഇടപെടണം. കൂട്ടബലാൽസംഗ കേസിൽ ചില പ്രതികളെ വെറുതെ വിട്ടതിനെതിരെയും, മറ്റുള്ളവർക്ക് കുറഞ്ഞ ശിക്ഷ നൽകിയതിനെതിരെയും സർക്കാർ അപ്പീൽ നൽകുമെന്ന് സതീദേവി പറഞ്ഞു. അതിജീവിതയെ വീണ്ടും അപമാനിക്കാൻ ശ്രമം തുടരുന്നുവെന്നും സതീദേവി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന ഇത്തരം പ്രചരണങ്ങൾ അതിവിചിത്രമാണ്. ഐ.ടി. ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും സതീദേവി കൂട്ടിച്ചേർത്തു.
സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. പരാതി എപ്പോഴാണ് നൽകിയതെന്നറിയില്ല. കമ്മീഷൻ്റെ മുൻപിലും പരാതി വന്നിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു.