ഡൽഹി: 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ നൽകി രാജ്യം. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
മരണാനന്തര ബഹുമതിയായിട്ടാണ് വിഎസിന് പത്മവിഭൂഷൺ സമ്മാനിക്കുക. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വിഎസ്, പ്രതിപക്ഷ നേതാവായും സിപിഐഎം സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്‍റെ സമസ്ത മേഖലകളിലും വലിയ മാറ്റത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. 2025 ജൂലൈ 21നാണ് വിഎസ് അന്തരിച്ചത്.
റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപർ പി. നാരായണനും പത്മ വിഭൂഷൺ പ്രഖ്യാപിച്ചു.
സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി (1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്‍റെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായണൻ അറിയപ്പെടാറുണ്ട്. ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറനും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായിക അൽക യാഗ്നിക്ക് പദ്മഭൂഷൺ നൽകും. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. അഞ്ച് പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് ഈ പ്രമുഖ വ്യക്തിത്വങ്ങളെ രാജ്യം ആദരിക്കുന്നത്.