പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ പൊലീസിന് വീഴ്ചയില്ലെന്ന് പത്തനംതിട്ട എസ്പി. പരാതി പോലും ഇല്ലാതെ കേസെടുത്തെന്ന് എസ്പി ആർ. ആനന്ദ് പറഞ്ഞു. പൊലീസുകാർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.
ബലാത്സംഗം നടന്നുവെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിനാണ് ആദ്യം കിട്ടിയതെന്ന് എസ്പി ആർ. ആനന്ദ് പറഞ്ഞു. തൊട്ടു പിന്നാലെ സ്ഥാപനത്തിലെത്തി യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി സുബിൻ അലക്സാണ്ടറിനേയും ബെർലിൻ ദാസിനെയും അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. സ്വമേധയാ പൊലീസ് എത്തിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സ്പാ ഉടമയുടെ മൊഴി രേഖപ്പെടുത്തി. ക്വട്ടേഷൻ ആണോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ അക്കാര്യം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്പി ആർ. ആനന്ദ് പറഞ്ഞു.
കൂടുതൽ പ്രതികൾ ഉണ്ടോ എന്നുള്ള കാര്യം അന്വേഷിക്കും, അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി ആർ. ആനന്ദ് പറഞ്ഞു. സുബിൻ അലക്സാണ്ടർനെതിരെ വീണ്ടും കാപ്പാ ചുമത്തും. തിരുവല്ലയിൽ അടക്കം പൊലീസിന്റെ നിരീക്ഷണം കൂടുതൽ ശക്തമാക്കും. ഏതെങ്കിലും പോലീസുകാർക്ക് ഇതുമായി ബന്ധമുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കും. ഇതുവരെ പോലീസിന്റെ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ ഇരക്കുണ്ടായ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സ്പാ ഉടമ ഇതുവരെ പരാതി നൽകിയിട്ടില്ല. സ്ഥാപനത്തിൻ്റെ പ്രവർത്തനം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. എല്ലാ സ്പായുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനിച്ചതായും പത്തനംതിട്ട പൊലീസ് മേധാവി അറിയിച്ചു.