ഇടുക്കി: ദേവികുളം താലൂക്കിൽ സർക്കാർ പട്ടയം നൽകിയിട്ടും ഇതുവരെ ഭൂമി ലഭിച്ചില്ലെന്ന പരാതിയുമായി 170 കുടുംബങ്ങൾ. കച്ചേരി സെറ്റിൽമെൻ്റ്സ് എന്ന നിലയിൽ റവന്യൂ വകുപ്പ് പതിച്ചു നൽകിയ പ്രദേശം ചതുപ്പ് നിലമാണെന്നും ഉപഭോക്താക്കൾ പറയുന്നു. വാസയോഗ്യമായ സ്ഥലങ്ങളിൽ ഭൂമാഫിയയുടെ ഭൂമി മുറിച്ചു വിൽപ്പന നടത്തുന്നതായും പരാതിയിൽ പറയുന്നു.
തലമുറകളായി തോട്ടം മേഖലയിൽ പണിയെടുത്ത നിർധനരായവർക്ക് സർക്കാർ നൽകിയ പട്ടയത്തിൽ ഒരു തുണ്ട് ഭൂമി പോലും ലഭിക്കാത്തവരുടെ ദുരിത ജീവിതത്തിൻ്റെ നേർകാഴ്ചയാണ് ദേവികുളത്ത് കാണാൻ സാധിക്കുക. പട്ടയം കയ്യിൽ വെച്ചിട്ട് ഒരു തുണ്ട് ഭൂമി ഇല്ലെന്ന് മാത്രമല്ല കയ്യേറ്റക്കാരുടെയും ഭൂമാഫിയയുടെയും തട്ടിപ്പിന് കൂടി ഇരയാകുകയാണ് നിർധനരായ തോട്ടം തൊഴിലാളികൾ.
2009 ൽ ദേവികുളം കച്ചേരി സെറ്റിൽമെൻ്റ് എന്ന പേരിലാണ് എൽഡിഎഫ് സർക്കാർ 170 കുടുംബങ്ങൾക്ക് പട്ടയം നൽകിയത്. റവന്യൂ ഓഫീസിന് പിന്നിലുള്ള 8.6 ഏകർ ഭൂമി നാല് സെൻ്റ് വീതമാണ് പട്ടയം നൽകിയത്. ഇതിൽ ഭൂരിഭാഗവും ചതുപ്പ് നിലമാണ് എന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. പ്രളയകാലത്ത് ഉൾപ്പെടെ ദേവികുളത്ത് ഒഴുകിയെത്തിയ വെള്ളം ഇവിടെയാണ് താഴ്ന്നത്. ചോർന്നൊലിക്കുന്ന എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാറായ കൂരകളിലാണ് പട്ടയം ലഭിച്ച ഈ തോട്ടം തൊഴിലാളികളുടെ താമസം.
റവന്യൂ അധികൃതർ അശാസ്ത്രീയമായി സർവേ നടത്തിയാണ് പ്ലോട്ട് തിരിച്ചത്. പല ഭൂമി തട്ടിപ്പുകാരും വാസയോഗ്യമായ ഇടങ്ങളിൽ കൈവശാവകാശത്തിൻ്റെ പേരിൽ കച്ചേരി സെറ്റിൽമെൻ്റിലെ ഭൂമി കയ്യേറി താമസമാക്കി. കൂടാതെ ഇവിടെ ഇപ്പോൾ സ്വന്തമല്ലാത്ത ഭൂമി മുറിച്ചു വിൽപ്പന നടത്തുന്ന മാഫിയ കൂടി പ്രവർത്തിക്കുന്നു. പട്ടയം ലഭിച്ചവർ ഭൂമിക്കായി എത്തുമ്പോൾ അവ കൈയ്യേറിയതായി കണ്ടെത്തിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.