എറണാകുളം: പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം. വേട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ ഇന്ന് നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി എത്തിയിട്ടും റോഡ് ഷോയ്ക്ക് സ്ഥാനാർഥി എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നം മൂലമാണ് എത്താതിരുന്നതെന്നാണ് സംഭവത്തിൽ ലക്ഷ്മി പ്രിയയുടെ വിശദീകരണം.
ട്വന്റി 20യുടെ സ്ഥാനാർഥിയായാണ് പെരുമ്പാവൂരിൽ നടിയും മുൻ ബിഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചത്. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നുമായിരുന്നു സ്ഥാനാർഥി നിർണയത്തിന് പിന്നാലെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം.
"100 ശതമാനം മോദിജിയുടെ ആരാധികയാണ് ഞാന്‍. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിന് കാരണം. മോദിജി ഏതൊക്കെ കാര്യങ്ങളില്‍ ചിന്തിക്കുന്നെന്ന് ആലോചിച്ച് നോക്കൂ. ബയോളജിക്കലി അദ്ദേഹത്തിന് കുട്ടികളില്ലായിരിക്കും. പക്ഷേ ഭാരത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ്. ആ സ്ഥാനത്ത് നിന്നാണ് നമ്മുടെ പ്രധാനമന്ത്രി ചിന്തിക്കുന്നത്. ഒരു പ്രാവശ്യം സാനിറ്ററി നാപ്കിന്‍ വാങ്ങാനായി നിധി ജന്‍ഔഷധിയിലാണ് ഞാൻ കയറിയത്. അന്ന് 10 രൂപയാണ് അവര്‍ വാങ്ങിയത്. ഇന്നത്തെ കാലത്ത് 10 രൂപയ്ക്ക് ഒരിക്കലും സാനിറ്ററി നാപ്കിന്‍ കിട്ടില്ല. ആ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ നിന്നും ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്" ലക്ഷ്മി പ്രിയയുടെ വാക്കുകൾ.
കേരളത്തെ സംബന്ധിച്ച് ഇവിടുത്തെ സ്ത്രീകള്‍ വൃത്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. സാനിറ്ററി നാപ്കിന് എത്ര വിലയാണെങ്കിലും നമ്മളത് വാങ്ങും. പക്ഷേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ സംബന്ധിച്ച് സ്ഥിതി അതല്ല. അവര്‍ക്ക് വേണ്ടിയാണ് 10 രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഒരു സ്ത്രീ എന്ന നിലയില്‍ തനിക്കത് കൂടുതല്‍ മനസിലാക്കാന്‍ പറ്റുമെന്നും അവർ പറഞ്ഞു. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ വരണമെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.