

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ ചെയർമാന് പിന്നാലെ പിഎസ്‌സി അംഗങ്ങളും ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ചീഫ് തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ അഭിമുഖം നടത്തിയവരുടെ പേരും മൊബൈൽ നമ്പറും ആവശ്യപ്പെട്ട് പിഎസ്‌സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി.
ഒന്നാം റാങ്കുകാരൻ്റെ മൊഴിയിലും ക്രൈംബ്രാഞ്ചിന് സംശയമുണ്ടെന്നാണ് വിവരം. ഇൻ്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങളുടെ വിവരങ്ങളും നൽകണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. 2024 മെയ് 11-നാണ് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുൻ്റെ ക്യാബിനിലാണ് ആസൂത്രണ ബോർഡിലേക്കുള്ള അഭിമുഖം നടന്നത്.
ചെയർമാനും രണ്ട് പിഎസ്‌സി അംഗങ്ങൾക്കും പുറമേ, പരീക്ഷയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിമുഖ ബോർഡിൽ പിഎസ്‌സി ചെയർമാൻ ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്ന ഒന്നാം റാങ്കുകാരൻ അരുൺ ജെ. പ്രതാപിൻ്റെ മൊഴിയിൽ ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഉത്തരക്കടലാസുകളും മാർക്കും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിൽ നടന്ന ക്രമക്കേടിന് പുറമേ, ചീഫ് പ്ലാനിങ് കോർഡിനേഷൻ തസ്തികയിലെ നിയമനവും അന്വേഷണ പരിധിയിലുണ്ട്.