

കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം. യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്ത് വിടുന്നത് ഉചിതമായ നടപടിയല്ലെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. പരസ്യമായി മുഖ്യമന്ത്രി പദവിയെ സംബന്ധിച്ച് ചർച്ച നടത്തുന്നത് പാർട്ടി പ്രവർത്തകരെ നിരാശരാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ലീഗിന് കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കുമെന്നും ഒന്നും ചോദിച്ചു വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച ലീഗ് നടത്തിയിട്ടില്ലെന്നും ഹൈക്കമാൻഡിൻ്റെ അഭിപ്രായത്തിനൊപ്പം ലീഗ് നിൽക്കുമെന്നും പി.എം.എ. സലാം പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ എം.കെ. രാഘവൻ എം.പി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരാൻ രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണ് ഇത്തരം പരസ്യ പ്രസ്താവനകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.