തിരുവനന്തപുരം: വെമ്പായത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ ഉണ്ടായ അപകടത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഹാപ്പി ലാൻഡ് പാർക്കിൻ്റെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി. വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും.
ബലമില്ലാത്ത ആംക്ലെയറിൽ വലിയ റൈഡ് സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്ന് വാർഡ് മെമ്പർ മോഹൻ പറഞ്ഞു. മുൻപ് ഒരു കുട്ടി പൂളിൽ വീണ് മരിച്ചിരുന്നു. അന്നും ആംബുലൻസ് സൗകര്യം ഉണ്ടായിരുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് ലൈസൻസ് കൊടുക്കുന്നതെന്ന് പരിശോധിക്കണമെന്നും മോഹൻ പറഞ്ഞു. അന്ന് നടപടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു, അപകടം ഉണ്ടാകുമ്പോൾ ആളെ കൂട്ടി വന്നിട്ട് കാര്യമില്ലെന്ന് എംഎൽഎ ജി.ആർ. അനിലിനെതിരെയും വിമർശനമുയർന്നു.
ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.