തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അതീജിവിതയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇതിനോടകം 36 കേസുകളാണ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രജിസ്റ്റർ ചെയ്തത്. പലതിലും ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചതടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്കെതിരെയും കേസെടുക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിനു പിറകേ അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തത്.
പരാതി നൽകിയതിനു പിറകെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പല വീഡിയോകളും മറ്റും പുറത്തു വന്നിരുന്നു. അതിൽ യുവതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ദൃശ്യങ്ങൾ പങ്കുവെക്കുകയും പരാമർശങ്ങളും നടത്തുകയും ചെയ്തതിനാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്.
സന്ദീപ് വാര്യർ, പാലക്കാട് സ്വദേശിയായ യൂട്യൂബർ തുടങ്ങിയവർക്കെതിരെയും ആദ്യ ഘട്ടത്തിൽ നടപടിയെടുത്തിരുന്നു. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സൈബർ ആക്രമണത്തിനെതിരെ പെൺകുട്ടി പരാതി നൽകിയത്.