തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഡിസിസി ജനറൽ സെക്രട്ടറിയും, എച്ച്എംസി അംഗവുമായ ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേരെ പ്രതി ചേർത്താണ് കേസ്.
അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിതുര മണലി കല്ലൻകുടി സ്വദേശി സ്വദേശി ബിനു മരിച്ചത് ആംബുലൻസ് തടഞ്ഞതിനെ തുടർന്നാണെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗിയുമായി പോയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്നാണ് പരാതി. ആംബുലൻസ് തടഞ്ഞത് മൂലം ആശുപത്രിയിലെത്തിക്കാനും ചികിത്സ നൽകാനും വൈകിയെന്നും ആരോപണമുണ്ട്.
അതേസമയം, കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നും ആംബുലൻസിൻ്റെ പോരായ്മകൾ പ്രതിഷേധ രൂപത്തിൽ പ്രവർത്തകർ ഉന്നയിച്ചതാണെന്നുമാണ് യൂത്ത് കോൺഗ്രസിൻ്റെ വിശദീകരണം. കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ പറഞ്ഞു. രോഗിയെ ആംബുലൻസിൽ കയറ്റിവിട്ടത് കോൺഗ്രസ് പ്രവർത്തകരാണ്. ആവശ്യത്തിന് വേഗതയിൽ ആംബുലൻസിന് പോകാൻ കഴിയില്ലെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചത്. ആശുപത്രിയിൽ വൈകി എത്തിയതാണ് മരണകാരണമെങ്കിൽ അതിന് ഉത്തരവാദി സർക്കാരാണെന്നും നേമം ഷജീർ പറഞ്ഞു.