

എറണാകുളം: കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി വൻ കവർച്ച. നാഷണൽ സ്റ്റീൽസ് എന്ന കമ്പനിയിൽ നിന്ന് 80 ലക്ഷം രൂപയോളം കവർന്ന സംഭവത്തിൽ വടുതല സ്വദേശി സജിയെ പൊലീസ് പിടികൂടി. സിഎസ്ആർ ഫണ്ട് തട്ടിപ്പിൻ്റെ പേരിലുള്ള കവർച്ചയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം പണം ഇരട്ടിപ്പ് ഇടപാട് ഇല്ല എന്ന് പണം നഷ്ടമായ സുബിൻ പറഞ്ഞു. റോ മെറ്റീരിയൽസ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടത്. പൊലീസിന് രേഖാമൂലം പരാതി നൽകിയതായും സുബിൻ പറഞ്ഞു.
വൈകീട്ട് മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. റിറ്റ്സ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വടിവാളും തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി കടയുടമ സുബിനിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ സമയം വടുതല സ്വദേശി സജി കടയിലുണ്ടായിരുന്നു. കവർച്ച നടക്കുന്നതിന് അര മണിക്കൂർ മുൻപാണ് സജി കടയിലെത്തിയത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്നാണ് സുബിൻ പൊലീസിനോട് പറയുന്നത്.
എന്നാൽ, 80 ലക്ഷം സജിക്ക് നൽകാനായി സൂക്ഷിച്ചതായിരുന്നു എന്നും ഒരു കോടിയാക്കി ഇത് തിരിച്ച് നൽകുമെന്നാണ് സജി പറഞ്ഞിരുന്നത് എന്നും പൊലീസ് പറയുന്നു. സജിക്ക് നൽകാനാണ് കടയിലേക്ക് സുബിൻ പണം കൊണ്ടുവന്നത്. സജിക്ക് കൈമാറാനാണ് മൂന്നംഗ സംഘം അവിടെയെത്തി കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇങ്ങനെയല്ല കാര്യങ്ങളെന്നാണ് സുബിൻ പറയുന്നത്. ഇത് അക്കൗണ്ടിൽ നിന്ന് എടുത്ത പണമായിരുന്നു, ഇതിൻ്റെ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ, സജിയുടെ കൂട്ടാളികളാണോ ഇവരെന്നുള്ളത് സംശയിക്കുന്നതായും സുബിൻ പറയുന്നു.
കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെത്തിയ കാറിൻ്റെ നമ്പർ പ്ലേറ്റ് പേപ്പർ ഉപയോഗിച്ച് മറച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.