തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പ്രേംകുമാർ. പ്രേംകുമാറിന് കോൺഗ്രസിലേക്ക് ക്ഷണം ലഭിച്ചുവെന്നാണ് വിവരം. കോൺഗ്രസിലേക്ക് പോകാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്നും ജീവിതത്തിൽ ദൈവനിശ്ചയപ്രകാരം നടക്കുന്ന കാര്യങ്ങൾക്കൊപ്പം മുന്നോട്ട് പോകുമെന്നുമാണ് പ്രേംകുമാറിന്റെ പ്രതികരണം.
ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയത് സ്വാഭാവിക നടപടി ആണെന്ന മന്ത്രി സജി ചെറിയാൻ്റെ വാദം പ്രേംകുമാർ തള്ളി. സ്വാഭാവിക നടപടിയല്ലെന്നും സാംസ്കാരിക വകുപ്പിന് കീഴിൽ വേറെയും അക്കാദമികൾ ഉണ്ടെന്നും പ്രേംകുമാർ പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിൽ വേറെയും അക്കാദമികൾ ഉണ്ട്. കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ആളുകൾ ഉണ്ട്. സ്വാഭാവിക നടപടി എവിടെയൊക്കെ ഉണ്ടായെന്ന് പ്രേംകുമാർ ചോദിച്ചു. സാഹിത്യ അക്കാദമി, ഭാരത് ഭവൻ എന്നിവിടങ്ങളിൽ കാലാവധി കഴിഞ്ഞിട്ടും തുടരുന്നുണ്ട്. സ്വാഭാവിക നടപടി എന്ന് വിശ്വസിക്കാൻ കഴിയില്ല. വൈസ് ചെയർമാൻ സ്ഥാനത്ത് രണ്ടുവർഷം ഉണ്ടായിരുന്നു. അന്ന് കാലാവധി കഴിഞ്ഞു എന്നുപറഞ്ഞ് മാറ്റാമായിരുന്നു. പ്രവർത്തന മികവ് കൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനം നൽകിയത്. മാറ്റാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് പ്രേംകുമാർ ചോദിച്ചു. സഹപ്രവർത്തകർ തന്നെയാണ് ആശാ സമരത്തിലെ പ്രതികരണം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നും പ്രേംകുമാർ പറഞ്ഞു.
സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനുമായി വ്യക്തിപരമായി താരതമ്യം ചെയ്യില്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. പദവിയുടെ കാര്യം മാത്രമാണ് താരതമ്യം ചെയ്യുന്നത്. അക്കാര്യത്തിൽ ഇരട്ട നീതിയാണ് കാണിച്ചതെന്നും പ്രേംകുമാർ പറഞ്ഞു.