ആലപ്പുഴ: കേരളീയ സമൂഹത്തിൻ്റെ സമസ്യകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു പ്രൊഫ. എം.കെ. സാനുമാഷ്. മലയാള സാമൂഹിക വിജ്ഞാനത്തിൻ്റെ മഹാസാഗരം എന്നാണ് സാനുമാഷിനെ ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാനുക. കേരളം ഇതുവരെ ജീവിച്ചുവന്ന കാലവും ഇവിടുത്തെ മനുഷ്യരുടെ ആവാസ വ്യവസ്ഥയുമായിരുന്നു സാനുമാഷിൻ്റെ ഇഷ്ടവിഷയങ്ങൾ.
എട്ടുപതിറ്റാണ്ടു നീണ്ട എഴുത്തു ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം സാനുമാഷ് ചെലവഴിച്ചത് കേരള സമൂഹത്തിൻ്റെ സമസ്യകൾ വെളിച്ചത്ത് കൊണ്ടുവരാനായിരുന്നു. നാരായണ ഗുരുസ്വാമി, ശ്രീനാരായണ ഗുരുദേവൻ, ഗുരു എന്നിങ്ങനെ ഗുരുവിനെ പല ജീവിത ഘട്ടങ്ങളിൽ പല ആദർശങ്ങളിലൂടെ നോക്കിക്കാണുന്ന പുസ്തകങ്ങൾ. നാരായണ ഗുരുസ്വാമി എന്ന ജീവചരിത്ര ഗ്രന്ഥം അടക്കം ഗുരുവിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കേരളീയ സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സഹോദരൻ അയ്യപ്പൻ, വൈക്കം മുഹമ്മദ് ബഷീർ, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻപിള്ള, എം ഗോവിന്ദൻ, യുക്തിവാദി എം സി ജോസഫ്, കെ സി മാമ്മൻ മാപ്പിള എന്നിവരുടെ ജീവചരിത്രം എഴുതി.
രാമായണത്തിനും ഭാഗവതത്തിനും വ്യാഖ്യാനങ്ങൾ എഴുതി. അവധാരണം, കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, അതിർവരമ്പുകളില്ലാതെ, കാവ്യതത്വ പ്രവേശിക, തുറന്ന ജാലകം, തപസ്വിനി അമ്മ തുടങ്ങിയവയെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടവ രചനകളാണ്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ‘തപസ്വിനി അമ്മ’ എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചത്. 98–-ാം വയസിലെഴുതിയ പുസ്തകമാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതിയെക്കുറിച്ച് അബലാശരണം, തപസ്വിനി, ശ്രീനാരായണ വിദ്യാർഥിനീ സദനം, ഗുരുവിൻ്റെ പാതയിൽ എന്നീ നാല് അധ്യായങ്ങളും മൂന്ന് അനുബന്ധ കുറിപ്പുകളുമാണ് പുസ്‌തകത്തിലേത്.
ആനന്ദതീർത്ഥൻ്റെ ലോകമറിയാത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുതിയ പുസ്‌തകത്തിൻ്റെ പണിപ്പുരയിലാണന്ന കാര്യവും അദ്ദേഹം ആ ചടങ്ങിൽ വെച്ച് പറഞ്ഞിരുന്നു.