വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജും ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29ാം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും രംഗത്ത് വന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. യുവതിയിൽ നിന്നും ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. മന്ത്രി ഒ.ആർ. കേളുവും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.