പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി കണ്ഠരര് രാജീവർക്ക് പിന്തുണയുമായി പി.എസ്. ശ്രീധരൻപിള്ള. തന്ത്രിയെ ജയിലിൽ ഇടാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായത് അല്ലെന്നും 41 ദിവസം ജയിലിൽ ഇട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തന്ത്രിയുടെ അറസ്റ്റിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തൻ്റെ നിലപാട്. ബിജെപിയുടെയും നിലപാട് അതായിരുന്നു. പ്രഥമദൃഷ്ട്യാ ഈ കേസ് നിലനിൽക്കില്ലെന്ന് തനിക്ക് അറിയാം. തെളിവിന്റെ കണിക പോലും ഇല്ലെന്ന് എല്ലാ ഫയലും പരിശോധിച്ചതിനു ശേഷം കോടതി പറഞ്ഞുവെന്നും ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ആലപ്പുഴയിലെ ബിജെപി നേതാക്കൾക്ക് ഒപ്പമാണ് ശ്രീധരൻപിള്ള തന്ത്രിയുടെ വീട്ടിലെത്തിയത്.
തൻ്റെ പുസ്തകത്തിൽ സുവർണാവസരം എന്നു പറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സഹനസമരത്തെ സുർണാവസരം എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ശബരിമല നട അടച്ചിടാൻ തന്ത്രിയോട് പറഞ്ഞത് താനാണ്. സർക്കാർ സ്പോൺസേർഡ് ആയി നടത്തിയ സ്കീം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രിയെ കാണാൻ ബിജെപി ജില്ലാ പ്രസിഡൻ്റ് സന്ദീപ് വചസ്പതിയും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി എത്തിയിരുന്നു. തന്ത്രിക്കെതിരെ കേസെടുത്തത് ദുരൂഹമാണെന്നും മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സന്ദീപ് വചസ്പതി പറഞ്ഞു. ഹൈന്ദവ വിശ്വാസികളെ സംസ്ഥാന സർക്കാർ അവഹേളിച്ചു. യുവതീ പ്രവേശന സമയത്ത് നടയടച്ചതിന്റെ വൈരാഗ്യമാണ് സ്വർണക്കൊള്ള കേസ് വന്നപ്പോൾ വീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.