

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൻ്റെ ഭാഗമായി ഗുണാഭോക്താക്കൾക്ക് കൈമാറിയ സ്‌നേഹഭവനങ്ങളിലേക്ക് പ്രവേശനം നിരോധിച്ച് മുസ്ലീംലീഗ്. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 105 വീടുകളിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങൾ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും ലീഗ് വ്യക്തമാക്കി.
ബസുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളിൽ കയറുന്നത് ഗുണഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്.
വലിയ സൗകര്യങ്ങളിൽ കഴിഞ്ഞ ദുരന്തബാധിതർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ലീഗ് വീടുകൾ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാൻ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുൾപൊട്ടലിൻ്റെ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് പലർക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്.
വീടുകൾ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞതായും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിൽ ചവിട്ടിപ്പോകരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലീഗ് പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
അതുകൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ഇന്ന് മുതൽ ആരെയും കടത്തിവിടാതെ കർശനമായ വിലക്ക് ഏർപ്പെടുത്തുമെന്നും പി.എം.എ. സലാം അറിയിച്ചു.