

നടിയെ ബലാത്സംഗം ചെയ്ത കേസിൽ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ച് കോടതി. ശിക്ഷാവിധി കേട്ട് കോടതിയിൽ കൂസലില്ലാതെ പ്രതികരിച്ച് പൾസർ സുനി. വിധി കേട്ട് പൊട്ടിക്കരഞ്ഞ് ആറാം പ്രതി പ്രദീപ്.
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത കോടതി പ്രതികളിൽ ആർക്കും പരമാവധി ശിക്ഷ നൽകിയില്ല. നിലവിൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് ഏറ്റവും ആദ്യം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുക. നിലവിൽ ഏഴര വർഷം തടവനുഭവിച്ച പൾസർ സുനിക്ക് ഇനി പന്ത്രണ്ടര വർഷം കൂടി മാത്രം തടവനുഭവിച്ചാൽ മതിയാകും.
രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപും വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങൾ നിരപരാധികളാണെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞിരുന്നു. കുറഞ്ഞ ശിക്ഷ വേണമെന്നും നാട് തലശ്ശേരിയില്‍ ആയതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു നാലാം പ്രതി വിജീഷ് ആവശ്യപ്പെട്ടത്.
20 വർഷം തടവിന് പുറമേ 50000 രൂപ പിഴയും പ്രതികൾ ഒടുക്കണം. അതേസമയം വിധിയിൽ നിരാശനാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മിനിമം ശിക്ഷ നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.