കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് പി.വി. അൻവർ. തനിക്ക് യുഡിഎഫിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞു എന്നായിരുന്നു അൻവറിൻ്റെ ആദ്യപ്രതികരണം.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതുമെന്നും അൻവർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തൊഴിലാളികളെ മറന്നവരാണ് എന്നും അൻവർ വിമർശിച്ചു. പരസ്യമായ സംവാദത്തിന് മന്ത്രി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിക്കുന്നു. ബേപ്പൂർ അങ്ങാടിയിൽ രണ്ട് മേശകൾ ഇട്ട് പരസ്പരം സംവദിക്കാം. താൻ ഒറ്റയ്ക്ക് വരുമെന്നും പി.വി. അൻവർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണ് യുഡിഎഫ് ഇന്ന് നടത്തിയത്. ബേപ്പൂരിൽ പി.വി. അൻവർ സ്ഥാനാർഥിയാകുമെന്ന വിവരം സണ്ണി ജോസഫ് പുറത്തുവിടുകയായിരുന്നു. ബേപ്പൂരിൽ അൻവർ സ്ഥാനാർഥിയാകുമെന്ന വാർത്ത ന്യൂസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സണ്ണി ജോസഫിൻ്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചത് മുതൽ തന്നെ അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിരുന്നു.
ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് കെപിസിസി അൻവറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പാണെന്നും, സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും മുന്നണിയിൽ വിലയിരുത്തൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.