തിരുവനന്തപുരം: മേയർ സ്ഥാനം നഷ്ടപ്പെട്ടതു മുതലുള്ള അതൃപതി തുടർന്ന് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിന് ആർ. ശ്രീലേഖ ഇല്ല. ട്രെയിനിൽ ആണ് തിരുവനന്തപുരം മേയറും കൗൺസിലർമാരും ഡൽഹിയിലേക്ക് യാത്ര ചെയുന്നത്. എന്നാൽ ശ്രീലേഖ ഡൽഹി യാത്രയ്ക്കില്ല.
വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൗൺസിലർമാർക്ക് ബിജെപി സ്വീകരണം ഒരുക്കുന്നുണ്ട്. ബിജെപി മുതിർന്ന കൗൺസിലർ എം.ആർ. ഗോപൻ, ബിജെപിക്ക് പിന്തുണ നൽകിയ പാറ്റൂർ രാധാകൃഷ്ണനും ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിനുള്ള സംഘത്തിൽ ഇല്ല. കൗൺസിലർമാർക്ക് വിരുന്ന് ഒരുക്കുന്ന ദിവസം പ്രധാനമന്ത്രി ഡൽഹയിൽ എത്തിയേക്കുമെന്നാണ് വിവരം.
ആർ. ശ്രീലേഖയ്ക്ക് മേയർ സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട് പാർട്ടിയിലും ശ്രീലേഖയ്ക്കും വലിയ എതിർപ്പുണ്ടെന്ന തരത്തിൽ വാർത്തകൾ നേരെ പുറത്തുവന്നിരുന്നു. താൻ മത്സരിക്കാൻ തീരുമാനമെടുത്തത് മേയർ സ്ഥാനം നൽകാമെന്ന വാക്കിലാണെന്ന് നേരത്തെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞിരുന്നു. പിന്നീട് മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിന് മുൻപായി വേദി വിട്ട് ശ്രീലേഖ പോയതും ഏറെ ചർച്ചയായി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പങ്കെടുത്ത പൊതുപരിപാടിയിലും ശ്രീലേഖയുടെ എതിർപ്പ് പ്രകടമായിരുന്നു. പ്രധാനമന്ത്രി പോകുമ്പോൾ ശ്രീലേഖ വേദിയിൽ മാറിനിന്നതിൻ്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായതും ഏറെ ചർച്ചയായിരുന്നു.