

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും യുവതിയുടെ ചിത്രങ്ങള്‍ പങ്കുവച്ചില്ലെന്നും രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ വന്നത് വ്യാജ പരാതിയാണ്. യുവതിയുടെ ഫോട്ടോ താന്‍ പരസ്യപ്പെടുത്തി എന്നത് കള്ളമാണെന്നും തന്നെ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതി വ്യാജമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിനുള്ള ദേഷ്യമാണ് കാരണം. എന്നെ കുടുക്കാനുള്ള ശ്രമമാണിത്. അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. ഇവിടെ പുരുഷ കമ്മീഷന്‍ വേണ്ടതിന്റെ ആവശ്യകതയാണ് ഈ കേസിലും തെളിയുന്നത്. പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയുടെ ഫോട്ടോ ഞാൻ ഇട്ടിട്ടില്ല. കള്ളം പറയുകയാണ് ഇവർ. ഇവിടുത്തെ പുരുഷന്മാര്‍ക്ക്, നമ്മുടെ വീട്ടിലുള്ള അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത് ഒരു വ്യാജ പരാതിയുടെ ദൂരം മാത്രമാണ്, രാഹുല്‍ ഈശ്വര്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസിലാണ് സൈബര്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നന്ദാവനം എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഈശ്വറിനെ തൈക്കാട് സൈബര്‍ സ്റ്റേഷനിലേക്ക് മാറ്റി.