"തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം"; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഗാന്ധി
ഇടുക്കി: വിദ്വേഷ സിനിമ കേരള സ്റ്റോറി - ടുവിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം. ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവൽക്കരിക്കാനും ആയി സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു എന്നും രാഹുൽ ഗാന്ധിയുടെ വിമർശനം. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
രാജ്യത്തെ ഭൂരിഭാഗം പേർക്കും സിനിമയിലുള്ളതല്ല കേരളത്തിൻ്റെ പാരമ്പര്യവും സംസ്കാരവും എന്ന് അറിയാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ആകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളിൽ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവൽക്കരിക്കാനും ആയി ഉപയോഗിക്കുകയാണ്. ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നു, ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിവാദങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത കേരള സ്റ്റോറി 2ന് ബോക്സോഫീസിൽ വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസമായ വ്യാഴാഴ്ച എല്ലാ ഭാഷകളിലുമായി നേടിയത് 2.19 കോടി മാത്രമാണ്. ചിത്രത്തിൻ്റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യം റിലീസ് സ്റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് അനുമതി ലഭിച്ചതിന് ശേഷം കേരളത്തെ അപകീർത്തിപ്പെടുത്താനല്ല, ഇവിടുത്തെ ക്രിമിനലുകളെ വെളിച്ചത്ത് കൊണ്ടുവരാനാണ് സിനിമ ശ്രമിക്കുന്നതെന്ന വാദവും അണിയറ പ്രവർത്തകർ ഇറക്കിയിരുന്നു.
പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് 2023ലെ മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള അവാർഡുകൾ ലഭിച്ചത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
