തിരുവനന്തപുരം: വിവാഹബന്ധം മറച്ചുവച്ചാണ് യുവതി രാഹുലുമായി അടുത്തതെന്ന വാദം പൊളിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ മൊഴിയിലെ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. തൻ്റെ വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22ന് ആണെന്നും, നാല് ദിവസം മാത്രമാണ് ഒരുമിച്ച് ജീവിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഒരു മാസം കൊണ്ട് തന്നെ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും, പിന്നീട് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുമുണ്ട്. ഭർത്താവിൻ്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയത് എന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.