

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഫ്ലാറ്റിൽ നിന്നും ചാടുമെന്നായിരുന്നു രാഹുൽ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഗർഭച്ഛിദ്രത്തിന് സമ്മതിച്ചതെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. കൃത്യമായ തെളിവുകൾ രാഹുലിനെതിരെ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തൻ്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു രാഹുൽ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ.
കൂടുതൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ചാറ്റിൻ്റെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ രേഖകൾ കോടതിക്ക് കൈമാറി. സെഷൻസ് കോടതിയിലാണ് രേഖകൾ സമർപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളാണ് രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണ്. ഹോട്ടലുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. കർണാടകയുടെ വിവിധ ഇടങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. അതിനിടെ രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജാമ്യ അപേക്ഷയിൽ തുടർവാദം ഇന്ന് നടക്കും.