പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം കേസിലെ എഫ്ഐആറിൽ ഉള്ളത് ഗുരുതര കുറ്റങ്ങൾ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നും എഫ്ഐആറിൽ ആരോപണം.
2023ൽ നടന്ന സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയുടെ ടെലിഗ്രാം നമ്പർ വാങ്ങിച്ചുവെന്നും ആ നമ്പറിൽ ബന്ധപ്പെട്ട് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയെന്നും പറയുന്നു. പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. ഭാവികാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിച്ചുവരുത്തി. ശേഷം ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോം സ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെന്നി നൈനാനാണ് പെൺകുട്ടിയുടെ സമ്മതമില്ലാതെ കുട്ടിയെ കാറിൽ അവിടെ എത്തിച്ചത്. പെൺകുട്ടിയുടെ എതിർപ്പ് അവഗണിച്ച് ശാരീരിക പീഡനം നടത്തി, ക്രൂര ബലാത്സംഗത്തിന് ഇരയാക്കി, ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. കർണാടകയുടെ വിവിധ ഇടങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. അതിനിടെ രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജാമ്യ അപേക്ഷയിൽ തുടർവാദം ഇന്ന് നടക്കും.