തിരുവനന്തപുരം: കർണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാർത്തയിൽ നിയമനടപടിക്കൊരുങ്ങി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായും ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 9 പേർക്കെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് നൽകിയതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഏഴ് ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി മറിച്ച് വിറ്റന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്നുവന്ന ആരോപണം.ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമിയാണ് മറിച്ച് വിറ്റത്. 319 കോടി രൂപയ്ക്കാണ് 175 ഏക്കർ ഭൂമി മറിച്ച് വിറ്റതെന്നും ആരോപണമുണ്ട്.
രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകിയിരുന്നു. സുപ്രീംകോടതിക്കും കർണാടക ഹൈക്കോടതിക്കും ആണ് പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ കോടതിയിൽ ആവശ്യപ്പെട്ടു.