തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നാടിനുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ അവസരം തന്നെന്ന് നേമത്തെ എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. 20 കൊല്ലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു ഇന്നലെ ഉണ്ടായതെന്നും സിപിഐഎം വിരുദ്ധ തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആദ്യം ബംഗാളിൽ ബിജെപിക്ക് 5 എംഎൽഎമാരാണ് ഉണ്ടായത്. എന്നാൽ ഇന്ന് അത് 195 ആയി മാറി. കേരളത്തിലും അടുത്ത മൂന്ന് തെരഞ്ഞെടുപ്പ് പിന്നിടുമ്പോൾ ആ ലക്ഷ്യത്തിലേക്ക് എത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കേരളത്തിലെ സിപിഐഎമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതിവരുമെന്നും രാജീവ് ചന്ദ്രശേഖർ ന്യൂസ് മലയാളത്തോട് പറഞ്ഞു. കോൺഗ്രസിൻ്റെ 100 എംഎൽഎമാരെ നേർവഴിക്ക് നടത്താൻ ബിജെപിയുടെ മൂന്ന് എംഎൽഎമാർ മതിയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ബിജെപി കേരള ഘടകത്തിന് അഭിമാന നിമിഷമാണ് ഇതെന്ന് കഴക്കൂട്ടം എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. കേരളത്തിൻ്റെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ശക്തിയായി ബിജെപി മാറിയെന്നും പുതിയ ദിശയിലേക്ക് കേരളം മാറുന്നു എന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള അംഗീകാരമല്ലെന്നും സിപിഐമ്മിൻ്റെ അഹന്തയ്ക്ക് നൽകിയ മറുപടിയാണ് എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് ആത്മാർഥത തെളിയിക്കണമെന്നും കൊള്ളയടിച്ചവർക്കെതിരെയുള്ള നടപടികൾ കാണാൻ കാത്തിരിക്കുന്നു എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.