കൊച്ചി: കൊച്ചി - ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ഞായറാഴ്ച (ജൂലൈ 19) ആരംഭിക്കും. 20 മുതലായിരിക്കും സാധാരണ സർവീസ് ആരംഭിക്കുക. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് സീ പ്ലെയിൻ പദ്ധതി ഉദ്ഘാടനം ചെയ്യുക. പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്. ലക്ഷദ്വീപിലെ അഗത്തിയിലാകും വിമാന സർവീസിൻ്റെ ഉദ്ഘാടന ചടങ്ങ്.
വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിൻ സർവീസാണ് കൊച്ചിയിൽ നിന്ന് ആരംഭിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകര്‍ഷിക്കുന്നതിനുമായാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത 'വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനമാണിത്.
രണ്ട് പൈലറ്റുമാരും ഒരു കാബിൻ ക്രൂവും ഉൾപ്പെടെ 20 പേർക്കാണ് യാത്ര ചെയ്യാൻ കഴിയുക. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. സാധാരണക്കാരന് കൂടി പ്രാപ്യമാകും വിധം ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം.