കൊല്ലം: ഇരവിപുരത്ത് വിഷ്ണു മോഹൻ സ്ഥാനാർഥിയാകും. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് വിഷ്ണു മോഹനനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഷിബു ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആർഎസ്പി തീരുമാനത്തിലെത്തിയത്. സീറ്റ് തർക്കത്തിൽ പരിഹാരം കാണാൻ കൊല്ലത്ത് ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. ഏതു പാർട്ടിയിലും ഉണ്ടാകുന്ന തർക്കങ്ങളെ ഉണ്ടായിട്ടുള്ളൂ. നിലനിൽപ്പിൻ്റെ പോരാട്ടമാണിത്. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് ചർച്ച ചെയ്തത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ചില പേരുകൾ നിർദേശിക്കപ്പെട്ടു. സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫ് മുന്നണിയുമായി ചർച്ച ചെയ്ത ശേഷമെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.
ജില്ലാ സെക്രട്ടറിയേറ്റിൽ ഇരവിപുരം സീറ്റിലേക്ക് മൂന്ന് പേരുകളാണ് നിർദേശിച്ചത്. കാർത്തിക് പ്രേമചന്ദ്രനായിരുന്നു മുൻഗണന. എന്നാൽ, സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കാർത്തിക് പ്രേമചന്ദ്രനെ ഷിബു ബേബി ജോൺ അംഗീകരിച്ചില്ല. സമവായ സ്ഥാനാർഥിയായി ആർവൈഎഫ് നേതാവ് വിഷ്ണു മോഹന്റെ പേര് ഷിബു നിർദേശിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ആർഎസ്പിയിൽ ഉയർന്നുവന്നിരിക്കുന്ന വിഭാഗീയതയും സെക്രട്ടറിയേറ്റിൽ ചർച്ചയായേക്കും. എ.എ. അസീസ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് വിലയിരുത്തൽ. ആക്ടിങ് സെക്രട്ടറി വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജില്ലാ എക്സിക്യൂട്ടീവിലെ വിമർശനം.