എറണാകുളം: ശബരിമല സ്വർണ കൊള്ള കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ഇ ഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി. ബോർഡ് പ്രസിഡൻ്റായിരുന്ന എൻ. വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവർത്തിച്ചിരുന്നു.
ഇന്നലെ ജാമ്യം കിട്ടിയ എൻ. വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് കൈമാറും. നേരത്തെ സിനിമാതാരം ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശം നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർക്കുണ്ടായിരുന്ന ബന്ധത്തിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതും സ്വർണം ഉരുക്കിയതുമായി ബന്ധപ്പെട്ട് ഇവർക്ക് അറിയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനും ശ്രമിക്കുന്നുണ്ട്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും. ഇതിനായി എസ്ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.