എറണാകുളം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ ഡി. മുരാരി ബാബുവിന് ഉടൻ സമൻസ് അയക്കാനാണ് നീക്കം. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. എസ്ഐടി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇ ഡി നീക്കം.
ദ്വാരപാലക, കട്ടിളപ്പാടി കേസുകളിൽ സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്തു 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്ത് വന്ന ആദ്യ പ്രതി കൂടിയാണ് മുരാരി ബാബു.
ഉപാധികളോടെയാണ് ജാമ്യമെന്നും അതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ കഴിയില്ലെന്നും മുരാരി ബാബുവിൻ്റെ അഭിഭാഷകൻ സജി ചങ്ങനാശേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതിയുടെ നിർദേശമുണ്ട്. കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നും അഭിഭാഷകൻ പ്രതികരിച്ചു.