കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ വിശദമായ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ (വിഎസ്എസ്‌സി) നടത്തിയ രണ്ടാമത്തെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ആദ്യ റിപ്പോർട്ടിലെ അവ്യക്തതകൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും ഇതിലും ചില അവ്യക്തതകൾ നിലനിൽക്കുന്നതായി സൂചനയുണ്ട്.
വിഎസ്എസ്‌സി റിപ്പോർട്ടിലെ അവ്യക്തതകൾ കാരണം സ്വർണത്തിൻ്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ ഇനി മുംബൈയിലെ ബാബ അറ്റോമിക് റിസർച്ച് സെൻ്ററിൽ (BARC) പരിശോധന നടത്താൻ തീരുമാനിച്ചതായും ഫെബ്രുവരി 12ന് സാംപിളുകൾ ശേഖരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളയിലേയും സ്വർണപ്പാളികളിൽ നിന്ന് ഏകദേശം 989 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു എന്നാണ് പ്രതികൾ അവകാശപ്പെട്ടതെങ്കിലും, ഒരു കിലോയ്ക്ക് മുകളിൽ സ്വർണം നഷ്ടപ്പെട്ടിരിക്കാം എന്നാണ് എസ്ഐടിയുടെ നിഗമനം.
ഇതുവരെ എട്ടോളം റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഇന്ന് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കണമോ എന്നതിനെക്കുറിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ നിർണായകമാകും.