സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത. സ്‌കൂളുകളിലെ സമയമാറ്റം 12 ലക്ഷത്തോളം വിദ്യാർഥികളുടെ മതപഠനത്തെ ബാധിക്കുമെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. തിരുവനന്തപുരത്ത് നടന്ന സമസ്തയുടെ പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ സ്കൂളുകളിലെ അധികസമയ ക്രമീകരണത്തിൽ വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്. ഇനി മുതൽ വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അരമണിക്കൂർ അധികം അധ്യായനം നടത്താനായിരുന്നു തീരുമാനം.
എന്നാൽ സമയം വർധിപ്പിക്കുന്നത് മതപഠനം നടത്തുന്ന വിദ്യാർഥികളെ ബാധിക്കുമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറയുന്നു.
അധികസമയ ക്രമീകരണത്തിൻ്റെ ഭാഗമായി ടൈം ടേബിളും വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും വര്‍ധിപ്പിച്ചു.
സംസ്ഥാന വിദ്യാഭ്യാസ ചട്ടപ്രകാരം 9, 10 ക്ലാസുകളില്‍ 220 പ്രവര്‍ത്തി ദിവസങ്ങളാണ് വേണ്ടത്. അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്‌ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി. ഹൈസ്കൂള്‍ വിഭാഗത്തിന് 2025 ജൂലൈ 7, ഓഗസ്റ്റ് 16, ഒക്‌ടോബര്‍ 04, ഒക്‌ടോബര്‍ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ 6 ശനിയാഴ്ചകളും പ്രവൃത്തി ദിനമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി.