സമസ്തയുടെ ഒരു നൂറ്റാണ്ട്; സ്ഥാപകദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍, ഒരു വർഷം നീണ്ട പരിപാടികള്‍

1926 ജൂൺ 26നാണ് കേരളാ സുന്നി പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നത്
സമസ്ത സ്ഥാപകദിനം
സമസ്തSource: News Malayalam 24x7
Published on

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. പ്രസ്ഥാനത്തിന്റെ സ്ഥാപകദിനം വിപുലമായി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഇരുവിഭാഗം സുന്നി സംഘടനകളും. ഒരു വർഷം നീണ്ട പരിപാടികളാണ് യൂണിറ്റ് തലത്തില്‍ സംഘടിപ്പിക്കുന്നത്.

1926 ജൂൺ 26നാണ് കേരളാ സുന്നി പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നത്. പുത്തൻ ആശയവാദികളെന്ന് സുന്നികൾ വിളിക്കുന്ന മുജാഹിദുകളാണ് വിഘടിച്ച് നിന്ന സുന്നികളെ ഒരുമിപ്പിച്ചത്. മുജാഹിദ് പ്രസ്ഥാനം മുസ്ലിങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കുന്നെന്ന് കണ്ടാണ് സുന്നികൾക്കായൊരു സംഘടന എന്ന ആശയത്തിലേക്ക് എത്തുന്നത്. മുസ്ലീം ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു ആ ദിവസം. തലയെടുപ്പുള്ള പണ്ഡിതന്മാർ ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ ഒത്തുകൂടി. അതിനു നേതൃത്വം നൽകിയത് മൗലാന പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരാണ്. ചർച്ചകൾ ആരംഭിച്ചു, ശക്തമായ സംഘടനയുടെ പ്രസക്തി എല്ലാവർക്കും ബോധ്യപ്പെട്ടു. അവിടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കപ്പെട്ടു. പണ്ഡിതന്മാർ അത് തക്ബീർ ധ്വനികളോടെ സ്വീകരിച്ചു. ഇങ്ങനെയായിരുന്നു കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ സ്വാധീനിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തുടക്കം.

സംഘടനയുടെ ആദ്യ പ്രസിഡന്റായി സയ്യിദ് അബ്ദുറഹിമാൻ ബാ അലവി വരക്കൽ മുല്ലക്കോയ തങ്ങളെയും, ജനറൽ സെക്രട്ടറിയായി പള്ളി വീട്ടിൽ മുഹമ്മദ് മൗലവിയെയും തെരഞ്ഞെടുത്തു. സമുദായത്തിനകത്തെ വഹാബി ആശയക്കാർക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത സമസ്ത, കേരളത്തിലെ മുസ്ലീം മുഖ്യധാരയുടെ പര്യായപദമായി മാറി.

1955 ലാണ് സമസ്തയിൽ ആദ്യ പിളർപ്പുണ്ടാകുന്നത്. ആശയപരമായ ഭിന്നതകൾ കാരണം ആദ്യം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും, 66ൽ അഖില കേരള ജംഇയ്യത്തുൽ ഉലമയും, 67ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയും രൂപംകൊണ്ടു. എന്നാൽ സമസ്തയുടെ ചരിത്രത്തിലെ ദുരന്തപൂർണമായ അധ്യായം 1989ലെ പിളർപ്പാണ്. അന്നത്തെ സമസ്തയിലെ കേന്ദ്ര മുശാവറ അംഗമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മറ്റൊരു സമസ്തയ്ക്ക് രൂപം നൽകി. ഇത് സുന്നി എപി വിഭാഗം എന്നറിയപ്പെട്ടു.

സമസ്ത സ്ഥാപകദിനം
ഭാരതാംബ വിവാദത്തിൽ സർക്കാർ നിലപാടറിയിച്ച് മുഖ്യമന്ത്രി; ഗവർണർക്ക് കത്ത് നൽകി

1970കളിലും 80കളിലും സമസ്തക്ക് ഉള്ളിലെ ശക്തമായ സ്വാധീനമുള്ള യുവജന നേതാവായിരുന്നു കാന്തപുരം. പിളർപ്പിന് ശേഷം രാഷ്ട്രീയമായി ഇടതുപക്ഷത്തോട് അടുത്ത കാന്തപുരം മുസ്ലിയാർ, വെല്ലുവിളികളെ മറികടന്ന് സുന്നി എപി വിഭാഗത്തെ കേഡർ സ്വഭാവമുള്ള സംഘടനയാക്കി വളർത്തിയെടുത്തു. ദീർഘവീക്ഷണശാലിയായ കാന്തപുരം, മതപരമായ കാര്യങ്ങളിൽ സമുദായത്തിനകത്ത് ചലനങ്ങൾ സൃഷ്ടിച്ചപ്പോഴും, സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു.

പിളർപ്പുണ്ടായെങ്കിലും സമുദായത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഇരു സമസ്തകളും യോജിപ്പിന്റെ വഴി കണ്ടെത്തി. ഏറ്റവും അവസാനം വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കൊച്ചിയിൽ ചേർന്ന സുന്നി സംഘടനകളുടെ സമ്മേളനത്തിൽ അത് കാണുകയും ചെയ്തു. കേരളത്തിലെ 70 ശതമാനത്തിൽ അധികം വരുന്ന മുസ്ലീം വിശ്വാസികളുടെ മതനേതൃത്വം ആയി പ്രവർത്തിക്കുന്ന ഇരു സംഘടനകളും കേരള രാഷ്ട്രീയത്തിലും നിർണായക ശക്തിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com