കോഴിക്കോട്: യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബാന്ധവത്തിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് സമസ്തയും മുജാഹിദ്ദ് മർക്കസുദ്ദവയും. ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒരുമിച്ചെതിർക്കുമെന്ന് സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി ന്യൂസ് മലയാളത്തോട് പറഞ്ഞു. സുന്നികൾ എക്കാലവും ജമാഅത്തെ ഇസ്ലാമിയെ എതിർത്തിട്ടുണ്ട്. സമസ്ത ഇ.കെ വിഭാഗത്തിലെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം ജമാഅത്തെ ഇസ്ലാമിയുടെ നുഴഞ്ഞുകയറ്റമാണെന്നും റഹ്മത്തുള്ള സഖാഫി പറയുന്നു.
തുടക്കം മുതൽക്കെ സുന്നികൾക്ക് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് എതിർപ്പുണ്ടെന്നാണ് റഹ്മത്തുള്ള സഖാഫി ന്യൂസ് മലയാളത്തോട് പറഞ്ഞത്. "ഇത് പ്രത്യേകമായി എടുത്തുപറയേണ്ട ആവശ്യമില്ല. നേരത്തെ അവരുടെ രാഷ്ട്രീയത്തിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കിയിരുന്നല്ലോ. 1940 മുതൽക്കെ സുന്നികൾ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നുണ്ട്. ആശയപരമായി സമസ്തയിൽ ആർക്കും വിയോജിപ്പില്ല," റഹ്മത്തുള്ള സഖാഫി പറഞ്ഞു.
അതേസമയം വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം യുഡിഎഫിന് ദോഷം ചെയ്യുമെന്ന് ആവർത്തിക്കുകയാണ് മുജാഹിദ് മർക്കസുദ്ദവ വിഭാഗം. യുഡിഎഫിന്റേത് ആത്മഹത്യാപരമായ തീരുമാനമാണെന്ന് ഐ.പി. അബ്ദുൾസലാം പറഞ്ഞു. വെൽഫെയർ പാർട്ടിയെ പരാജയപ്പെടുത്താൻ ഒരുമിക്കുമെന്നും ഐ.പി. അബ്ദുൾസലാം പറഞ്ഞു.