Umar Faizy Mukkam, Jifri Muthukkoya Thangal
ഉമർ ഫൈസി മുക്കം, ജിഫ്രി മുത്തുക്കോയ തങ്ങൾSource: Facebook

ഉമര്‍ ഫൈസിയുടെ അഭിപ്രായത്തെക്കുറിച്ച് എന്നോട് ചോദിക്കേണ്ട, ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയാന്‍ സമസ്തയില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഉമര്‍ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായം. അയാള്‍ പറഞ്ഞത് തന്നോട് ചോദിക്കേണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
Published on

ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫിനൊപ്പം കൂട്ടുന്നത് സംബന്ധിച്ച് മറുപടി പറയാനില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണിയിലേക്ക് ആളെക്കൂട്ടുമ്പോള്‍ അതില്‍ സമസ്ത ഇടപെടാറില്ല. സമസ്ത രാഷ്ട്രീയ പിന്തുണ നല്‍കാറുമില്ല.

ജയിക്കാനുള്ള സാഹചര്യം കൂടി നോക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണികളെ തെരഞ്ഞെടുക്കാറുള്ളത്. അത്തരം വിഷയങ്ങളില്‍ സമസ്ത മറുപടി പറയാനില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രതികരിച്ച ഉമര്‍ ഫൈസി മുക്കത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അദ്ദേഹം നിരസിച്ചു. ഉമര്‍ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായം. അയാള്‍ പറഞ്ഞത് തന്നോട് ചോദിക്കേണ്ടെന്നും അതിന് മറുപടി അവരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Umar Faizy Mukkam, Jifri Muthukkoya Thangal
"അടുപ്പിക്കാൻ പറ്റാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി, മതരാഷ്ട്രവാദമാണ് അവരുടെ നിലപാട്"; രൂക്ഷ വിമർശനവുമായി ഉമർ ഫൈസി മുക്കം

ജമാഅത്തെ ഇസ്ലാമിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി പഴയ നിലപാടില്‍ നിന്നും മാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യത്തിലും മറുപടി പറയാതെ തങ്ങള്‍ ഒഴിഞ്ഞുമാറി. അത് പറഞ്ഞവരോട് പോയി ചോദിക്കൂ എന്ന് മാത്രമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. ഇത്തരം ഒരു വിഷയത്തിലും സമസ്തയ്ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അടുപ്പിക്കാന്‍ പറ്റാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നായിരുന്നുസമസ്ത കേന്ദ്ര മുഷാവറ അംഗമായ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം. മതരാഷ്ട്രവാദമാണ് അവരുടെ നിലപാട്. അവരെ കൂട്ട് പിടിക്കുന്നവര്‍ അതുകൂടി ഓര്‍ക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. അവരുടെ സ്ഥാപകന്‍ മൗദൂദിയെ തന്നെ തള്ളിപ്പറയുന്ന സംഘടനയ്ക്ക് വിലാസമില്ലെന്നും ഉമര്‍ ഫൈസി മുക്കം ന്യൂസ് മലയാളത്തോട് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഉണ്ടായ കാലം മുതല്‍ സമസ്ത എതിര്‍ക്കുന്ന സംഘടനയാണ്. മത നിയമത്തില്‍ ഭേദഗതി വരുത്തിയ സംഘടനയാണ് അവരുടേത്. രാഷ്ട്രീയത്തിലെ അവരുടെ ഇടപെടല്‍ രാഷ്ട്രീയക്കാര്‍ കൈകാര്യം ചെയ്യട്ടെയെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. ജമാഅത്തെയൊക്കെ കൂട്ടുപിടിച്ചാല്‍ അവര്‍ അടുക്കളയില്‍ കയറി ഫിത്ത്ന ഉണ്ടാക്കുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

News Malayalam 24x7
newsmalayalam.com