

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രഥമാധ്യാപകർ. സാങ്കേതിക നൂലാമാലകളും സർക്കാർ ഉത്തരവുകളിലെ അവ്യക്തതയും കാരണം ഭൂരിഭാഗം സ്‌കൂളുകൾക്കും ഇതുവരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ അധ്യയന വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എങ്ങനെയെങ്കിലും ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്‌കൂൾ അധികൃതർ.
കുട്ടികളെ വരവേൽക്കേണ്ട വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ ഇപ്പോൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങുന്ന തിരക്കിലാണ്. നിലവിലെ സാഹചര്യത്തിൽ ഭൂരിഭാഗം സ്‌കൂളുകൾക്കും കൃത്യമായ സുരക്ഷാ സർട്ടിഫിക്കറ്റില്ലാതെ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കേണ്ടി വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകിയതാണ് ആദ്യഘട്ടത്തിൽ ഒരുക്കങ്ങളെ ബാധിച്ചത്.
ഇതിന് പിന്നാലെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വന്ന അവ്യക്തത ഫിറ്റ്‌നസ് പരിശോധനകളെ പൂർണമായും കുരുക്കിലാക്കുകയായിരുന്നു. അസിസ്റ്റൻ്റ് എൻജിനീയറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ, കൃത്യമായ ചെക്ക്‌ലിസ്റ്റ് പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
എന്നാൽ ഇത്തവണത്തെ സർക്കാർ സർക്കുലറിലെ ചില നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കിടയിൽ വലിയ തർക്കത്തിന് വഴിമാറി. സ്‌കൂളുകളിലെ വൈദ്യുത ഉപകരണങ്ങളുടെയും വയറിംഗ് സംവിധാനങ്ങളുടെയും സുരക്ഷ സാക്ഷ്യപ്പെടുത്താൻ തങ്ങൾക്ക് സാങ്കേതിക പ്രാവീണ്യം ഇല്ലന്ന് അസിസ്റ്റൻ്റ് എൻജിനീയർമാർ സർക്കാരിനെ അറിയിക്കുകയായിരുന്നു.
പ്രാവീണ്യമില്ലാത്ത കാര്യങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒപ്പിടാനാകില്ലെന്ന് വ്യക്തമാക്കി എൻജിനീയർമാർ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെ, വൈദ്യുത-അഗ്നിരക്ഷാ പരിശോധനകളിൽ നിന്ന് തദ്ദേശ സ്ഥാപന എൻജിനീയർമാരെ ഒഴിവാക്കിക്കൊണ്ട് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഇതോടെ ഫിറ്റ്‌നസ് പരിശോധനകൾ പാതിവഴിയിൽ തടസ്സപ്പെടുകയും സ്‌കൂളുകൾ പ്രതിസന്ധിയിലാവുകയും ചെയ്തു.
പ്രതിസന്ധി രൂക്ഷമായതോടെ പ്രഥമാധ്യാപകർക്ക് താൽക്കാലിക ആശ്വാസം നൽകുന്ന പുതിയ നിർദ്ദേശവുമായി ഒടുവിൽ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ വൈദ്യുത ഉപകരണങ്ങളും വയറിങും സുരക്ഷിതമാണെന്ന് കാണിച്ച്, ഒരു മാസത്തിനകം അംഗീകൃത വയർമാൻമാരുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. ഇതനുസരിച്ച് താൽക്കാലിക ഫിറ്റ്‌നസ് നേടി സ്‌കൂൾ തുറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രഥമാധ്യാപകർ.