
എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുസ്ലീം ലീഗാണ് ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് മുന്നണിയിലേക്ക് കൊണ്ടുവരുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണ്. മതരാഷ്ട്രവാദത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി പിന്മാറിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആദ്യം വിജയാഹ്ളാദം നടത്തിയത് എസ്ഡിപിഐ ആണ്. യുഡിഎഫിനുള്ള ജമാഅത്ത് പിന്തുണയിൽ അത്ഭുതമില്ല. പിഡിപിയും ഇടതുപക്ഷ ജനാധിപത്യം മുന്നണിയും തമ്മിൽ വേറെ ബന്ധം ഒന്നുമില്ല. മതനിരപേക്ഷ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കില്ല. ആരുടെയും വോട്ട് വേണ്ട എന്ന് താൻ പറഞ്ഞിട്ടില്ല. ഓരോ വിഭാഗത്തിനോടും എടുക്കുന്ന നിലപാട് അവരുടെ സമീപനം അനുസരിച്ചാണ്. പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് പിഡിപി എന്നത് വസ്തുതയാണ്. എൽഡിഎഫിന് പിന്തുണ നൽകുന്നു എന്ന് PDP പറഞ്ഞത് അവരുടെ നിലപാടാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
യുഡിഎഫ് തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടതാണ് നിലകൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. യുഡിഎഫ് എല്ലാ വർഗീയവാദികളെയും കൂട്ടുപിടിക്കുന്നു. യുഡിഎഫ് വർഗീയ മുന്നണിയായി മാറി. പ്രതിപക്ഷ നേതാവിന് എന്തു തോന്നിവാസവും പറയാം. പിഡിപി വർഗീയ രാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരാണ്. ഹിന്ദു മഹാസഭ ആരാണെന്ന് പോലും അറിയില്ല, പിന്നെ എങ്ങനെ പിന്തുണ സ്വീകരിക്കും? മതനിരപേക്ഷ ഉള്ളടക്കത്തോടെയാണ് പ്രവർത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി മുൻപും ബന്ധം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. യുഡിഎഫ് ഏതറ്റം വരെ പോകാൻ തയ്യാറായി നിൽക്കുന്നു. ഇതിനെ യുഡിഎഫ് എന്നല്ല പറയേണ്ടത്. മുസ്ലിം ലീഗിന്റെ മാസ്റ്റർ ഹെഡായി ജമാഅത്തെ ഇസ്ലാമി മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.